രാമങ്കരി: നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നു രാവിലെ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അംഗങ്ങൾക്ക് വിപ്പ് നല്കി സിപിഎം നേതൃത്വം. പി. കെ. വിനോദിനെ പ്രസിഡന്റ് ആക്കാനുള്ള മുൻ ധാരണയിൽ ഉറച്ചുനില്ക്കാൻ തന്നെയാണ് പാർട്ടി തീരുമാനം.
ഇന്നലെ രാവിലെ തകഴി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിളിച്ചുചേർത്ത നെടുമുടി, നടുഭാഗം ലോക്കൽ കമ്മിറ്റിയോഗത്തിലാണ് പാർട്ടി നേരത്തെ എടുത്ത തീരുമാനത്തിൽത്തന്നെ ഉറച്ചുനില്ക്കുക എന്ന നിലപാടു സ്വീകരിച്ചത്. പാർട്ടി നിലപാടിനു വിരുദ്ധമായി ലോക്കൽ കമ്മിറ്റിയിൽ വിമത സ്വരങ്ങൾ ഉയർന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നാലെ പരിശോധിക്കാനും ധാരണയായതായാണ് വിവരം.
കഴിഞ്ഞ പ്രാവശ്യം യു ഡി എഫ് ഭരിച്ച പഞ്ചായത്തിൽ ഇക്കുറി വ്യക്തമായ ഭൂരിക്ഷം ലഭിച്ചിട്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലോക്കൽ കമ്മിറ്റിയിൽ വിമത സ്വരം ഉയർന്നത് പാർട്ടി വളരെ ഗൗരമായാണ് കണ്ടത്. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിൽ ഒട്ടുമിക്കതിലും യുഡിഎഫ് മേൽക്കൈ നേടിയപ്പോൾ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണച്ച ചുരുക്കം ചില പഞ്ചായത്തുകളിലൊന്നാണ് നെടുമുടി.
പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ഉയർന്നത് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന പ്രതീതി സൃഷ്ടിക്കുക മാത്രമല്ല, പാർട്ടിവിരുദ്ധ നിലപാടുകൾക്ക് പാർട്ടി അംഗങ്ങൾ തന്നെ പ്രോത്സാഹനം നല്കുന്ന സ്ഥിതി ഉണ്ടായത് പാർട്ടിക്കുള്ളിൽ വച്ചുപൊറുപ്പിക്കില്ലെന്നും യോഗത്തിൽ തീരുമാനിച്ചു. മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയതോടെ പാർട്ടിയിലെ മുതിർന്ന അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം. കെ ചാക്കോയെ വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഒരു വിഭാഗം ശക്തമായി രംഗത്തെത്തിയതോടെയാണ് പാർട്ടി പ്രതിസന്ധിയിലായത്.